Post Image

ജീവനുള്ള ചിത്രങ്ങളിലൂടെ അനശ്വര ജീവിതം നയിക്കുന്ന ഗ്രാൻഡ് ഫോട്ടോ ജേണലിസ്റ്റിന് കേരള മീഡിയ അക്കാദമിയുടെ പ്രണാമം.

ജീവനുള്ള ചിത്രങ്ങളിലൂടെ രഘുറായ് ജീവിക്കും.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബുവിന്റെ അനുശോചനം.
ലോകപ്രസിദ്ധ ഫോട്ടോഗ്രാഫർ രഘുറായ് കേരള മീഡിയ അക്കാദമിയുടെ ഉറ്റ ബന്ധുവായിരുന്നു. ജീവനുള്ള ചിത്രങ്ങളിലൂടെ ഇനിയും രഘുറായ്‌ ജീവിക്കും.
ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ ഗ്രാൻഡ് മാസ്റ്റർ ആയിരുന്നു.
കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഇൻറർ നാഷണൽ ഫോട്ടോ ഫെസ്റ്റിവൽ ഓഫ് കേരള 2017 ൽ കൊല്ലത്ത് നടന്നപ്പോൾ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും രഘുറായും പരസ്പരം ഫോട്ടോ എടുത്തുകൊണ്ടാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്.
2023 ൽ കൊച്ചിയിൽ ഇൻ്റർ നാഷണൽ ഫോട്ടോ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതും വേൾഡ് ഫോട്ടോഗ്രാഫി അവാർഡ് ഏറ്റുവാങ്ങിയതും അദ്ദേഹമാണ്. കേരളത്തിലെ ഫോട്ടോ ജേണലിസ്റ്റുകൾക്ക് വേണ്ടിയുള്ള ശില്പശാലയിൽ ക്ലാസ് എടുക്കുകയും ചെയ്തു.
പ്രശസ്തരുടെ മുഖംമിനുക്കുന്ന പണി ഏറ്റെടുത്ത ഫോട്ടോഗ്രാഫർ ആയിരുന്നില്ല അദ്ദേഹം. ഇന്ദിരാഗാന്ധിയുടെ അപൂർവ ചിത്രങ്ങൾ ആ ക്യാമറ തന്നു. പക്ഷേ അടിയന്തരാവസ്ഥയിലെ ഏകാധിപത്യ ഭരണത്തിന്റെ മുഖവും അദ്ദേഹം പകർത്തി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കസേരയിലിരിക്കുന്നു. ജഗജീവൻ റാം ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾ ചുറ്റിനും നിൽക്കുന്നു. അത് സംസാരിക്കുന്ന രാഷ്ട്രീയം. 1984ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് തൊട്ടുമുമ്പ് അമൃത്സർ സുവർണ ക്ഷേത്ര സമുച്ചയത്തിൽ ഭിന്ദ്രൻവാലയെ ക്യാമറക്കണ്ണിലാക്കി. ഭോപ്പാൽ വിഷവാതക ദുരന്തത്തിന്റെ ഉള്ള് പൊട്ടുന്ന ചിത്രങ്ങൾ മറ്റാരുടേതും ആയിരുന്നില്ല . മദർ തെരേസയെ വത്തിക്കാൻ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുൻപേ ‘സെയ്ൻറ് മദർ’ എന്ന ഫോട്ടോ ആൽബം പുറത്തിറക്കി. അതിലൂടെ മദറിന്റെ സേവനത്തിന്റെ വലിപ്പം ലോകത്തെ അറിയിച്ചു.
1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിലെ അഭയാർത്ഥി പ്രവാഹവും ചിത്രങ്ങളായി.
അറിയപ്പെടാത്ത ഇന്ത്യയെ കണ്ടെത്താനുള്ള ചിത്രങ്ങൾക്കും ഉടമയാണ്. 1962 ൽ സ്റ്റേറ്റ്സ്മാനിൽ തുടങ്ങിയ മാധ്യമ ജീവിതം പലപതിറ്റാണ്ടോളം തുടർന്നു.
ലോകപ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രഘുറായിക്ക് മരണമില്ല. ജീവനുള്ള ചിത്രങ്ങളിലൂടെ അനശ്വര ജീവിതം നയിക്കുന്ന ഗ്രാൻഡ് ഫോട്ടോ ജേണലിസ്റ്റിന് കേരള മീഡിയ അക്കാദമിയുടെ പ്രണാമം.

Share