Post Image

ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന യുദ്ധഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന അമ്മയെ അധിക്ഷേപിക്കുന്ന മനോനിലയിലേക്ക് മലയാളി മാറരുതെന്ന് മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന യുദ്ധഭീകരതയ്‌ക്കെതിരെ
പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്ന മനോനിലയിലേക്ക് മലയാളി മാറരുതെന്ന് കൃഷി മന്ത്രി പി.പ്രസാദ്. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള(ഐഎംഎഫ്‌കെ)യുടെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സ്‌പൈസസ് ബോർഡ് അസി.ഡയറക്ടർ ഡോ.വി.ശ്രീകുമാർ രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘ഫാം ജേണലിസം ഇന്നലെ ഇന്ന് നാളെ’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ഗാസയിൽ കുഞ്ഞുങ്ങൾ ഭക്ഷണം കിട്ടാതെ വലയുകയും കരയുകയും ചെയ്യുമ്പോൾ അവർക്കായി കണ്ണീരൊഴുക്കുന്ന, രാജ്യം ആദരിക്കുന്ന ഒരു അധ്യാപികയെ, അമ്മയെ ആക്ഷേപിക്കാനും അസഭ്യവാക്കുകൾ ചൊരിയാനും കേരളത്തിൽ ആളുണ്ട് എന്ന് പറയുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ യുദ്ധത്തെ മഹത്തരമാക്കരുത്. മഹായുദ്ധം എന്ന് പറയരുത്. യുദ്ധം മഹത്തരമല്ല.മണ്ണിലേക്കും അടുക്കളയിലേക്കും വഴിവെട്ടുന്നതായിരിക്കണം ആധുനിക കാല മാധ്യമ പ്രവർത്തനം.ബോംബല്ല ഭക്ഷണമാണ് നമ്മൾ ഉണ്ടാക്കേണ്ടത്. യുദ്ധത്തിനെതിരായ മുദ്രാവാക്യവും കൃഷിയും കൂട്ടിയിണക്കിയ ഈ പരിപാടി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘മീഡിയ ഫോർ ട്രൂത്ത്, മീഡിയ ഫോർ പീസ്’ എന്ന മുദ്രാവാക്യമാണ് ഐഎംഎഫ്‌കെ
ഉയർത്തുന്നത്. ഒപ്പം കേരള റിയൽ സ്റ്റോറി എന്ന എക്‌സിബിഷനും അനുബന്ധപരിപാടികളും നടത്തുന്നുണ്ട്. ഈ മുദ്രാവാക്യങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും താദാത്മ്യം പ്രാപിക്കുന്ന രചനയാണ് ഡോ.വി.ശ്രീകുമാറിന്റെ പുസ്തകമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. അക്കാദമി സെക്രട്ടറി അരുൺ എസ് എസ് സ്വാഗതം പറഞ്ഞു.പ്രമുഖ ഫാം ജേണലിസ്റ്റ് മുരളീധരൻ തഴക്കര പുസ്തകപരിചയം നിർവ്വഹിച്ചു. കാർഷികവിജ്ഞാനവ്യാപനരംഗത്തെ അതികായനും കൃഷി വകുപ്പ് ഡയറക്ടറുമായിരുന്ന ആർ.ഹേലിയുടെ പുത്രനും സംസ്ഥാന ചീഫ് ഠൗൺപ്‌ളാനറുമായിരുന്ന പ്രശാന്ത് ഹേലി പുസ്തകത്തിന്റ ആദ്യപ്രതി ഏറ്റുവാങ്ങി. പുസ്തകരചയിതാവ് ഡോ.വി.ശ്രീകുമാർ, ദേശാഭിമാനി ന്യൂസ് എഡിറ്റർ സുരേഷ് വെളളിമംഗലം,കെ.യു.ഡബ്ലിയു ജെ സെക്രട്ടറി അഭിജിത്ത്, അക്കാദമിയുടെ ഫോട്ടോജേണലിസം കോഴ്‌സ് കോർഡിനേറ്റർ ബി.ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.

Share

Post Image

ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ വെടിയുണ്ടകളല്ല, പകരം കിട്ടുന്നത് രാജ്യദ്രോഹക്കുറ്റത്തിനുള്ള ജയിൽ: മന്ത്രി എം ബി രാജേഷ്

ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ വെടിയുണ്ടകളല്ല, പകരം കിട്ടുക രാജ്യദ്രോഹക്കുറ്റത്തിനുള്ള ജയിലാണെന്നതാണ് പുതിയ ദേശീയ ഭരണരീതിയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഫാസിസ്റ്റുകളെ എതിർക്കുന്നവരെ വരിനിർത്തി വെടിവെച്ചുകൊല്ലാൻ സാധിക്കാത്തതിനു പകരം രാജ്യദ്രോഹക്കുറ്റം ചുമത്തുക എന്നതാണ് പുതിയ തന്ത്രം. വെടി വെച്ചുകൊല്ലുന്നതിലേക്ക് എത്താൻ അധികം ദൂരമില്ല. മാധ്യമപ്രവർത്തകരായ കരൺഥാപ്പറിന്റെയും സിദ്ധാർത്ഥ് വരദരാജന്റെയും മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ വാർത്തയെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. പലസ്തീനിൽ ഇസ്രായേൽ നടത്തിയ മനുഷ്യത്വരഹിതമായ യുദ്ധത്തിൽ ധീരരക്തസാക്ഷികളായ 270 മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ച് കേരള മീഡിയ അക്കാദമി സീനിയർ ജേർണലിസ്റ്റ് ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷൻ ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയർ ജേർണലിസ്റ്റുകളുടെ ദേശീയസമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോ പ്രദർശനം.

ഗാസയിൽ മാധ്യമപ്രവർത്തകരെ ടാർഗറ്റ് ചെയ്തു കൊലപ്പെടുത്തുകയാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സമ്മതിച്ചുകഴിഞ്ഞു. പത്രപ്രവർത്തകരെ ലക്ഷ്യമിടുക എന്നാൽ വ്യക്തികളെ മാത്രമല്ല മാധ്യമസ്വാതന്ത്ര്യം ഹനിക്കുക എന്നതാണ്. ഇന്ത്യയിൽ ഒരു മാധ്യമസ്വാതന്ത്യ സൂചിക ഉണ്ടാവുകയാണെങ്കിൽ അതിൽ ഒന്നാമതെത്തുക കേരളമാണ്. ഇന്ത്യയിലും ഗാസയിലും മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടി വന്നതൊന്നും കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവരുന്നില്ല. എന്നാൽ സാർവ്വദേശീയമായും ദേശീയവുമായുള്ള സ്ഥിതി തുടർന്നാൽ അതിന്റെ ദുരന്തം എല്ലാ മാധ്യമപ്രവർത്തകരും നേരിടേണ്ടിവരും. ഇന്ത്യയിൽ കഴിഞ്ഞ കുറേ നാളുകളായി രൂപയുടെ മൂല്യവും മാധ്യമസ്വാതന്ത്യസൂചികയിലെ സ്ഥാനവുമാണ് ഏറ്റവും കൂടുതലായി താഴേക്ക് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാ മാനുഷികമൂല്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും ശവപ്പറമ്പായി ഗാസ മാറിക്കഴിഞ്ഞു. ജർമ്മനിയിലെ ജൂതരുടെ വംശഹത്യയ്ക്ക് ശേഷം മനുഷ്യരാശിക്കെതിരായുള്ള കുറ്റത്തിന് വിചാരണ ചെയ്യപ്പെടാൻ പോകുന്ന വംശഹത്യയാണ് ഗാസയിലേത്. വംശഹത്യയുടെ പ്രാകൃതരൂപമായ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുക എന്ന ഫാസിസത്തിന്റെ പുതിയ രൂപത്തിലുള്ള തന്ത്രമാണ് ഗാസയിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഈ പ്രദർശനത്തിൽ സംസാരിക്കുന്ന ചിത്രങ്ങളാണുള്ളതെന്നും അവ കേരള മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണെന്നും കേരളത്തിൽ കഴിയാവുന്നത്ര സ്ഥലങ്ങളിൽ ഈ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, സീനിയർ ജേർണലിസ്റ്റ്സ് ഫോറം രക്ഷാധികാരി എ മാധവൻ, ജില്ലാ പ്രസിഡന്റ് എം. സരിത വർമ്മ, സീനിയർ ജേർണലിസ്റ്റ് ഫോറം സമ്മേളനം സ്വാഗത സംഘം ചെയർമാൻ ജോൺ മുണ്ടക്കയം, സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ബി ജയചന്ദ്രൻ, തിരുവനന്തപുരം പ്രസ്ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ പി ആർ, മുൻ രാജ്യസഭാംഗം എം പി അച്യുതൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ സ്വാഗതവും സീനിയർ ഫോട്ടോജേർണലിസ്റ്റ് പി. മുസ്‌തഫ നന്ദിയും പറഞ്ഞു.

 

Share

Post Image

6 August 2025

മാധ്യമ സ്വാതന്ത്ര്യത്തിൽ കേരളം മുന്നിൽ : മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം മാധ്യമ സ്വാതന്ത്ര്യത്തിൽ മുന്നിലാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരള മീഡിയ അക്കാദമിയുടെ മാധ്യമ പ്രതിഭാ സംഗമവും നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിൽ വളരെ ചെറിയ കാര്യങ്ങളെപ്പോലും പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി മറിച്ചാണ്.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ ആ സംഭവം കേരളത്തിന്റെ വിശാലമായ കാഴ്ചപ്പാടിലൂടെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നത്. മാത്രമല്ല സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു. മാധ്യമപ്രവർത്തകരെ അജ്ഞാത ഫോൺ കോളുകളുടെ പേരിൽ മാസങ്ങളോളം ജയിലിൽ അടയ്ക്കുന്ന സംഭവവും ഇന്ത്യയിലുണ്ടായി. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അക്കാദമിക് വിദഗ്ദ്ധർ ജയിലിലടയ്ക്കപ്പെട്ടു.

ജനാധിപത്യത്തിൽ മാധ്യമങ്ങൾ ശക്തമായി നിൽക്കണമെന്ന അഭിപ്രായമാണ് കേരള സർക്കാരിനുള്ളത്.
ഏറ്റവും കൂടുതൽ കാർട്ടൂണിസ്റ്റുകളുളള സംസ്ഥാനമാണ് കേരളം. എന്നാൽ ഇന്ന് പല പത്രങ്ങളിലും പ്രത്യേക കാർട്ടൂൺ പംക്തിയും തസ്തികയും ഇല്ല. കാർട്ടൂൺ കൂട്ടത്തോടെ ചർച്ചചെയ്ത് വരയ്ക്കുന്ന സ്ഥിതിയുമുണ്ട്. അങ്ങനെ കൂട്ടുചേർന്ന് വരയ്‌ക്കേണ്ട ഒന്നാണ് കാർട്ടൂൺ എന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മെട്രോ റെയിൽ നിർമ്മാണം കാരണം കേരള മീഡിയ അക്കാദമിയുടെ നിലവിലുളള കെട്ടിടം നഷ്ടപ്പെടുന്നതിനാൽ പുതിയ കെട്ടിട നിർമ്മാണത്തിന് അടിയന്തര സഹായവും പിന്തുണയുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2024-25 വർഷത്തെ ഫെലോഷിപ്പിന് അർഹരായവർക്കും കൊവിഡ് കാലത്ത് ചടങ്ങുകൾ നടക്കാതിരുന്നതിനാൽ മാറ്റിവെച്ച 2019-20 വർഷത്തെ ഫെലോഷിപ്പ് ജേതാക്കൾക്കുളള മെമന്റോയും അക്കാദമി നടത്തിയ വാർത്താ അവതരണ മത്സര വിജയികൾക്കുളള സമ്മാനവും ചടങ്ങിൽ മന്ത്രി സമ്മാനിച്ചു.

ഇതിനോടനുബന്ധിച്ച് ഒരു ദിവസശില്പശാലയും സംഘടിപ്പിച്ചു. ഡോ.പി.കെ.രാജശേഖരനായിരുന്നു ശില്പശാല ഡയറക്ടർ. ജേക്കബ് പുന്നൂസ് ഐപിഎസ്, എഐ സ്പെഷ്യലിസ്റ്റ് ഷിജു സദൻ എന്നിവർ ക്ലാസുകൾ നയിച്ചു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനായി. അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ, കാർട്ടൂണിസ്റ്റ് സുധീർനാഥ് എൻ ബി, ഫെല്ലോഷിപ്പ് ജേതാക്കളായ ജിഷ ജയൻ, സൂരജ് ടി എന്നിവർ സംസാരിച്ചു.

Share

Post Image

Share

Post Image

Share

Post Image

Share

Post Image

Share

Post Image

Share

Post Image

Share

Post Image

Share