Post Image

8 September 2025

കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവം തിരുവനന്തപുരത്ത്

കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവം തിരുവനന്തപുരത്ത് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2വരെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഇൻറർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കേസരി സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ഫെസ്റ്റിവൽ ലോഗോ സരസ്വതി സമ്മാൻ നേടിയ കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മ പ്രകാശിപ്പിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ ഏറ്റുവാങ്ങി.

സാമ്രാജ്യത്വരാജ്യങ്ങളിൽ നിന്ന് മൂന്നാംലോക രാഷ്ട്രങ്ങളിലേക്ക് വാർത്തകളുടെ കുത്തൊഴുക്കാണ്. എന്നാൽ മൂന്നാം ലോകരാഷ്ട്രങ്ങളിലെ വാർത്തകൾക്ക് വേണ്ടത്ര പ്രചാരണം ലഭിക്കുന്നില്ലെന്ന് പ്രഭാവർമ്മ പറഞ്ഞു. ലോകവാർത്ത എല്ലാ രാജ്യങ്ങളിലേക്കും തുല്യപ്രാധാന്യത്തോടെ എത്തുന്നതിനുളള ഒരു നവ അന്താരാഷ്ട്ര മാധ്യമക്രമം സൃഷ്ടിക്കുന്നതിനുളള ശ്രമങ്ങൾ ആഗോളതലത്തിൽ നടക്കുന്നുണ്ട്. കേരളത്തിൽ അതിനായി വിശ്രമരഹിതമായി പ്രവർത്തിക്കുന്ന കേരള മീഡിയ അക്കാദമി ഏറ്റവും സക്രിയമായ കാലത്തിലൂടെ കടന്നുപോകുകയാണെന്നും പ്രഭാവർമ്മ പറഞ്ഞു.

മാധ്യമോത്സവത്തിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എല്ലാ സഹകരണവും ഉണ്ടാവുമെന്ന് ഡയറക്ടർ ടി വി സുഭാഷ് ഐഎഎസ് അറിയിച്ചു.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായി 501 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി അനുപമ.ജി.നായർ യോഗത്തിൽ അധ്യക്ഷയായി. കേരള മീഡിയ അക്കാദമി സെക്രട്ടറി അരുൺ.എസ്.എസ് സ്വാഗതം ആശംസിച്ചു. അക്കാദമി ചെയർമാൻ ആർ.എസ്.ബാബു മാധ്യമോത്സവത്തെപ്പറ്റി ലഘുവിവരണം നൽകി. ഐ ആൻഡ് പിആർഡി അഡീഷണൽ ഡയറക്ടർ കെ.ജി.സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ കെ.സുരേഷ് കുമാർ, കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ സി.എൽ.തോമസ്, ദേശാഭിമാനി ന്യൂസ് എഡിറ്റർ സുരേഷ് വെളളിമംഗലം, അക്കാദമി മീഡിയ ക്ലബ്ബ് കോർഡിനേറ്റർ സ്നെമ്യ മാഹിൻ, റേഡിയോ കേരള പ്രോഗ്രാം ഹെഡ് പി എം ലാൽ, ഹേമലത, വിനീത എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മാധ്യമോത്സവത്തിൽ വിപുലമായ പരിപാടികളാണ് ഉദ്ദേശിക്കുന്നതെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. അന്തർദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമ സാരഥികളായ കരൺ ഥാപ്പർ, രവീഷ് കുമാർ എന്നിവർ അക്കാദമി നേരത്തേ പ്രഖ്യാപിച്ച മീഡിയ പേഴ്സൺ ഓഫ് ദി ഇയർ ബഹുമതി ഏറ്റുവാങ്ങുന്നതിന് എത്തും.

കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ട്രോഫിക്ക് വേണ്ടിയുളള, ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സും ഇതിനോടൊപ്പം നടക്കും. കേരള മീഡിയ അക്കാദമിയുടെ പൂർവ്വവിദ്യാർത്ഥി സംഗമം, തിരഞ്ഞെടുക്കപ്പെട്ട യുട്യൂബേഴ്‌സിന്റെയും വ്‌ളോഗർമാരുടെയും സംഗമം, ഗാസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരവേകുന്ന ഫോട്ടോഎക്സിബിഷൻ, ഡിജിറ്റൽ എക്‌സിബിഷൻ തുടങ്ങിയവ ഉണ്ടാകും. ടാഗോർ തിയേറ്റർ, മാനവീയം വീഥി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്നിവിടങ്ങളിലാണ് വേദി.

Share

Post Image

സ്ത്രീകളുടെ രാഷ്ട്രീയ സ്വരത്തെ പൊതു സമൂഹം ഭയപ്പെടുന്നു: ബാനു മുഷ്താഖ്

കാക്കനാട്; രാഷ്ട്രീയ സ്വരമുയര്‍ത്തുന്ന സ്ത്രീകളെയും അവരുടെ വ്യത്യസ്തങ്ങളായ ശബ്ദങ്ങളേയും പൊതു സമൂഹം ഭയപ്പെടുന്നു എന്ന് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും പ്രമുഖ കന്നട എഴുത്തുകാരിയുമായ ബാനു മുഷ്താഖ്. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
യുവ മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിനായി അവരുടെ ജീവന്‍ അപകടത്തിലാക്കുന്നുണ്ട്. സത്യം പറയാന്‍ ഭയപ്പെടരുതെന്നും പക്ഷേ സത്യം പറയുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും ബാനു മുഷ്താഖ് കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സമൂഹത്തില്‍ മാധ്യമ പ്രവര്‍ത്തനം കുറ്റമല്ല. എന്നാല്‍ ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങളെ മറയ്ക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിദ്ദിഖ് കാപ്പനെപ്പോലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെടുന്നതും നാം കാണുന്നു. ഇത് നിലവിലുള്ള ദുര്‍ബലമായ മാധ്യമ സ്വാതന്ത്ര്യത്തയും അനീതിക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തത്തെയും ചൂണ്ടിക്കാട്ടുന്നു എന്ന് അവര്‍ പറഞ്ഞു. നിലവിലുള്ള തടസ്സങ്ങള്‍ മറികടന്ന് അസത്യത്തിനും അനീതിക്കുമെതിരെ  നിലകൊള്ളുന്ന വനിതാ – ദളിത് മാധ്യമ പ്രവര്‍ത്തകരില്‍ താന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു. തന്റെ കാഴ്ചപ്പാടില്‍ സാഹിത്യപ്രവര്‍ത്തനം എന്നത് വെറും കഥ പറച്ചിലല്ലെന്നും സമൂഹത്തെ യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണതെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷനായ ചടങ്ങില്‍ ദ ഹിന്ദു മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍  ബാനു മുഷ്താഖുമായി അഭിമുഖ സംഭാഷണം നടത്തി.
തന്റെ പത്രപ്രവര്‍ത്തന കാലഘട്ടത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച ബാനു മുഷ്താഖ് കൊല ചെയ്യപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് തന്റെ മാധ്യമ ജീവിതത്തിന് ഉള്‍ക്കാഴ്ച നല്‍കിയ വ്യക്തികളില്‍ ഒരാളായിരുന്നുവെന്ന് സൂചിപ്പിച്ചു. ദീര്‍ഘകാലത്തെ കന്നഡ പത്രപ്രവര്‍ത്തന പശ്ചാത്തലം തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കിയെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ബാനു മുഷ്താഖിന്റെ കഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ പ്രശസ്ത വിവര്‍ത്തകന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍,          കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Share

Post Image

കേരളം മാധ്യമ സ്വാതന്ത്ര്യത്തില്‍ മുന്നില്‍ : ജോണ്‍ ബ്രിട്ടാസ് എം.പി

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും അധികമുള്ളത് കേരളത്തിലാണെന്നും ഇത് ദു:സ്വാതന്ത്ര്യമാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടെങ്കിലും ഈ സ്വാതന്ത്ര്യം  അനിവാര്യതയാണെന്ന് രാജ്യസഭാംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു. കൊച്ചിയില്‍ കേരള മീഡിയ അക്കാദമിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ പി.ജി.ഡിപ്ലോമ 2025-26 ബാച്ചിന്റെ പ്രവേശനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാര്‍ത്തയും പുറത്ത് കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് അവസരമുണ്ടായിട്ടില്ല. പല മേഖലകളില്‍ നിന്നുമുള്ള ഗുരുതരമായ വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ തിരസ്‌കരിക്കുകയാണ്. അപ്രിയ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ നിരന്തരം വേട്ടയാടപ്പെടുന്നൊരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട്്  പുതിയ തലമുറയിലെ മാധ്യമ വിദ്യാര്‍ത്ഥികള്‍ ഈ  രംഗത്തേക്ക് കൂടുതല്‍ ശക്തിയോടെ കടന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു
കഴിഞ്ഞ 40 വര്‍ഷമായി മാധ്യമ പ്രവര്‍ത്തനത്തെ ഒരു ലഹരിയായി കൊണ്ടു നടക്കുന്നതുകൊണ്ടാണ് ഇപ്പോഴും ഈ രംഗത്ത് സജീവമായിരിക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അര്‍പ്പണബോധവും കഠിനാധ്വാനവും കൈമുതലായി ഉള്ളവര്‍ക്കു മാത്രമേ ഈ മേഖലയില്‍ വിജയം കൈവരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിച്ചു. അക്കാദമി മുന്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ തോമസ് ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ്, അധ്യാപകരായ വിനീത വി.ജെ, വിഷ്ണുദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share