Post Image

രാജ്‌ദീപ് സര്‍ദേശായിക്ക് ഇന്ത്യൻ മീഡിയ പേഴ്‌സണ്‍ പുരസ്‌കാരം

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2024-25ലെ ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് രാജ്‌ദീപ് സര്‍ദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും 2025 സെപ്തംബര്‍ 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള 2025 ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.

തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഡോ.മീന.ടി.പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. എന്‍.റാം ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, രവീഷ് കുമാര്‍ എന്നിവരാണ് പോയവര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നേടിയത്.

‘2014: ദി ഇലക്ഷന്‍ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ രചയിതാവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് രാജ്‌ദീപ് സര്‍ദേശായി. നിലവില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ്. അച്ചടി, ടിവി മേഖലകളില്‍ 26 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയമുള്ള സര്‍ദേശായി, എന്‍ഡിടിവി നെറ്റ്വര്‍ക്കിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. പിന്നീട് സിഎന്‍എന്‍ ഐബിഎന്‍ പോലുള്ള ചാനലുകളുമായി ചേര്‍ന്ന് ഐബിഎന്‍ 18 നെറ്റ്വര്‍ക്ക് സ്ഥാപിച്ചു. 26 വയസ്സുള്ളപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയിലാണ് സര്‍ദേശായി തന്റെ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ പതിപ്പിന്റെ സിറ്റി എഡിറ്ററായിരുന്നു.

ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടറായി സര്‍ദേശായി ഖ്യാതി നേടി. പത്രപ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2008-ല്‍ പത്മശ്രീ പുര്സകാരം, 2002-ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അവാര്‍ഡ്, 2007-ല്‍ രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേണലിസം അവാര്‍ഡ് . 2014-ലെ പൊതുതെരഞ്ഞെടുപ്പ് മികച്ചരീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യയിലെ ഏറ്റവും മികച്ച വാര്‍ത്താ അവതാരകനുള്ള 2014-ലെ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

Share

Post Image

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് -2024 പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് -2024 ഏഴുപേർക്ക്.. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് പുരസ്‌കാരം. പുരസ്കാരം ആഗസ്തിൽ നടക്കുന്ന മാധ്യമ കോൺക്ലേവിൽ സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു.

മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിൻ്റ് എഡിറ്റർ പി.ഐ നൗഷാദിന് . ‘ കോളനി പടിക്കു പുറത്ത് ‘ എന്ന എഡിറ്റോറിയലാണ് അവാർഡിന് അർഹനാക്കിയത്. ഡോ. സെബാസ്റ്റ്യൻ പോൾ, എസ്.ഡി പ്രിൻസ്, ഡോ. നീതു സോന എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

മികച്ച ഹ്യൂമൻ ഇൻറസ്റ്റ്” സ്റ്റോറിക്കുള്ള എൻ എൻ സത്യവ്രതൻ അവാർഡ് ജനയുഗം ഇടുക്കി ജില്ലാ ലേഖകൻ ആർ. സാംബന്. ‘കരികൾക്ക് കലികാലം’ എന്ന പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. എം.പി അച്ചുതൻ, ശ്രീകുമാർ മുഖത്തല , ആർ. പാർവ്വതി ദേവി എന്നിവരായിരുന്നു വിധി നിർണ്ണയ സമിതിയംഗങ്ങൾ.

മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മാതൃഭൂമി പത്രാധിപസമിതിയംഗം നീ നു മോഹന് . ‘ കുല മിറങ്ങുന്ന ആദിവാസി വധു ‘ എന്ന പരമ്പരയാണ് നീനുവിനെ അവാർഡിനർഹയാക്കിയത്. കെ.വി. സുധാകരൻ, കെ.ജി ജ്യോതിർഘോഷ്, ഡോ.എ. ജി ഒലീന എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് മലയാള മനോരമ ദിനപ്പത്രത്തിലെ പൊന്നാനി ലേഖകന്‍ ജീബീഷ് വൈലിപ്പാട്ട്’ അര്‍ഹനായി. ‘അരിച്ചെടുത്ത് ദുരിത ജീവിതം’ എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹനാക്കിയത്. വിധു വിൻസൻ്റ് ,പി.വി.മുരുകന്‍, വി.എം.അഹമ്മദ് എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.

വയനാട് ചുരല്‍ മല ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് അഭയം തേടിയ കുടുംബത്തിലെ കൈക്കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തുന്ന ദുരന്തമുഖത്തു നിന്നുള്ള ചിത്രം പകര്‍ത്തിയ മലയാള മനോരമയിലെ ജിതിന്‍ ജോയല്‍ ഹാരിമിനാണ് കേരള മീഡിയ അക്കാദമി ഫോട്ടോഗ്രഫി അവാര്‍ഡ്.പ്രമുഖ ചലച്ചിത്രകാരന്‍ ടി.കെ.രാജീവ് കുമാര്‍ , ബി.ജയചന്ദ്രന്‍ , യു.എസ്.രാഖി എന്നിവരായിരുന്നു ജൂറിയംഗങ്ങൾ.

ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് മാത്യഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ബിജു പങ്കജിന് . മലയാളി വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കടല്‍പ്പശു സംരംക്ഷണ’ത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. മാതൃഭൂമി ന്യൂസിലെ സൗമ്യ ആര്‍.കെ. സ്പെഷ്യൽ ജൂറി പുരസ്കാരം നേടി. പാര്‍ശ്വവത്കൃതമായ ഗ്രാമീണ ജനതയ്ക്ക് നിഷേധിക്കപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്നതിന് പകരം സാരി നല്‍കി പ്രീണിപ്പിക്കാന്‍ ശ്രമിച്ച നടപടിക്കെതിരെ പ്രതിഷേധിച്ച ഒരു വനിതയെ ഫീച്ചര്‍ ചെയ്യുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ന്യൂസ് സ്റ്റോറിയാണ് ഇവരെ അവാർഡിന് അർഹയാക്കിയത്. മുൻ ഡിജിപി എ. ഹേമചന്ദ്രന്‍ ഐ.പി.എസ്, ബൈജു ചന്ദ്രന്‍, ഡോ. മീന ടി.പിള്ള എന്നിവരായിരുന്നു ജൂറി അംഗങ്ങൾ

 

Share