Post Image

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്നു- മുഖ്യമന്ത്രി

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ കേരള 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഭരണസംവിധാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കയ്യൂക്കിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് ഇന്ന്. വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുന്നു. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല
രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെ നിയന്ത്രണം കുത്തക മുതലാളിമാരുടെ കൈയിലാണ്. കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന നിലപാടാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ മീഡിയ ഫെസ്റ്റിവലിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീനില്‍ നടക്കുന്ന കൂട്ടക്കൊലകളെ അദ്ദേഹം അപലപിച്ചു. പലസ്തീനോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫെസ്റ്റിവലിലെ ഡെലിഗേറ്റുകള്‍ ഒപ്പിട്ട ഐക്യദാര്‍ഢ്യരേഖ മുഖ്യമന്ത്രി ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷിന് കൈമാറി.
കേരള മീഡിയ അക്കാദമിയുടെ 2024ലെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക മറിയം ഔഡ്രാഗോക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡിനര്‍ഹരായ കരണ്‍ ഥാപ്പറിനും രാജ്ദീപ് സര്‍ദേശായിക്കുമുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു. രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ അരക്ഷിതാവസ്ഥയിലാണ് തൊഴിലെടുക്കുന്നതെന്ന് രാജ്ദീപ് സര്‍ദേശായി പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെ സത്യത്തിനു വേണ്ടി പോരാടുന്ന നൂറുകണക്കിനു ജേണലിസ്റ്റുകള്‍ ഇന്ത്യയിലുണ്ടെന്നും മീഡിയ അക്കാദമിയുടെ പുരസ്‌കാരം അവര്‍ക്കു സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ അവാര്‍ഡിനു തെരഞ്ഞെടുത്തതിന് മീഡിയ അക്കാദമിയോട് നന്ദി രേഖപ്പെടുത്തുന്നതായി കരണ്‍ ഥാപ്പര്‍ പറഞ്ഞു. കേരളത്തിലേക്ക് നേരത്തെ വരാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം തിരിച്ചുവരുമെന്നും പറഞ്ഞു. ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, യുകെയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ അനസുദ്ദീന്‍ അസീസ്, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ടി.വി. സുഭാഷ് ഐഎഎസ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു. കവിയും സരസ്വതി സമ്മാന ജേതാവുമായ പ്രഭാവര്‍മ്മ, മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് ജൂറി അംഗം തോമസ് ജേക്കബ്, പത്രപ്രവര്‍ത്തകയൂണിയന്‍ ഭാരവാഹികളായ കെ.പി. റജി, സുരേഷ് എടപ്പാള്‍, ജനയുഗം ചീഫ് എഡിറ്റര്‍ രാജാജി മാത്യൂ തോമസ്, കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, കേരള മീഡിയ അക്കാദമി സെക്രട്ടറി അരുണ്‍.എസ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്റർനാഷണൽ മീഡിയ ഫെസ്‌റ്റിവലുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ https://kma.ac.in/photo-gallery/ എന്ന ലിങ്കിൽ കാണാം

Share

Post Image

രാജ്‌ദീപ് സര്‍ദേശായിക്ക് ഇന്ത്യൻ മീഡിയ പേഴ്‌സണ്‍ പുരസ്‌കാരം

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2024-25ലെ ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് രാജ്‌ദീപ് സര്‍ദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും 2025 സെപ്തംബര്‍ 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള 2025 ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.

തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഡോ.മീന.ടി.പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. എന്‍.റാം ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, രവീഷ് കുമാര്‍ എന്നിവരാണ് പോയവര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നേടിയത്.

‘2014: ദി ഇലക്ഷന്‍ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ രചയിതാവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് രാജ്‌ദീപ് സര്‍ദേശായി. നിലവില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ്. അച്ചടി, ടിവി മേഖലകളില്‍ 26 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയമുള്ള സര്‍ദേശായി, എന്‍ഡിടിവി നെറ്റ്വര്‍ക്കിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. പിന്നീട് സിഎന്‍എന്‍ ഐബിഎന്‍ പോലുള്ള ചാനലുകളുമായി ചേര്‍ന്ന് ഐബിഎന്‍ 18 നെറ്റ്വര്‍ക്ക് സ്ഥാപിച്ചു. 26 വയസ്സുള്ളപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയിലാണ് സര്‍ദേശായി തന്റെ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ പതിപ്പിന്റെ സിറ്റി എഡിറ്ററായിരുന്നു.

ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടറായി സര്‍ദേശായി ഖ്യാതി നേടി. പത്രപ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2008-ല്‍ പത്മശ്രീ പുര്സകാരം, 2002-ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അവാര്‍ഡ്, 2007-ല്‍ രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേണലിസം അവാര്‍ഡ് . 2014-ലെ പൊതുതെരഞ്ഞെടുപ്പ് മികച്ചരീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യയിലെ ഏറ്റവും മികച്ച വാര്‍ത്താ അവതാരകനുള്ള 2014-ലെ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

Share