Post Image

മാറുന്ന കാലത്തെ മാധ്യമപ്രവർത്തനത്തിന്‌ കരുത്തേകാൻ ഐഎംഎഫ്‌കെയുടെ എഐ വർക്ക്‌ഷോപ്പ്‌

ടാഗോർ ഹാളിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവലിൻ്റെ രണ്ടാം ദിവസമായ ഒക്ടോബർ 1 ന് എ ഐ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഡിജിറ്റൽ മീഡിയ കൺസൽട്ടൻറ് സുനിൽ പ്രഭാകറും ഷിജു സദനുമാണ്‌ വർക്ക്ഷോപ്പിന് നേത്യത്വം നൽകിയത്.
പരിപാടിയിൽ പത്രപ്രവർത്തകർക്ക് സഹായകമാകുന്ന ‘പിൻപോയിൻ്റ് ‘എന്ന എ ഐ റിസർച്ച് ടൂൾ പരിചയപ്പെടുത്തി. ഇൻവെസ്റ്റിഗേറ്റിവ് സ്റ്റോറീസ്, ബ്രേക്കിങ് ന്യൂസ്‌ അനലിസ്റ്റ്, ഓഡിയോ ആൻഡ് വീഡിയോ ട്രാൻസ്ക്രിപ്ഷൻ, ഫാക്റ്റ് ചെക്കിങ്, നോട്ട്സ് ശേഖരണം എന്നിവയ്ക്ക് ഇത് സാഹായകമാകുന്നു. ഇതിനു പുറമെ മാധ്യമപ്രവർത്തകർക്ക് കൂടുതൽ സഹായകമാകുന്ന മറ്റ് ടൂളുകളെയും അതിന്റെ ശരിയായ ഉപയോഗത്തെയും കുറിച്ച് വർക്ക്ഷോപ്പിൽ പരാമർശിച്ചു. വർക്ക്ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

Share

Post Image

കേരള മീഡിയ അക്കാദമി മാധ്യമ അവാർഡുകൾ സമ്മാനിച്ചു

അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള വേദിയിൽ മാധ്യമരംഗത്തെ മികച്ച സേവനത്തിന് കേരള മീഡിയ അക്കാദമിയുടെ അംഗീകാരം. ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രൊഫ കെ വി തോമസ് “മാധ്യമരംഗത്ത് സ്വതന്ത്രമായ ഇടപെടലുകൾ നടത്തി സമൂഹത്തിന് പ്രതിബദ്ധമായ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് കേരള മീഡിയ അക്കാദമി” എന്ന് ചൂണ്ടിക്കാട്ടി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ് എസ് അരുൺ സ്വാഗതം ആശംസിച്ചു.
ഈ വർഷത്തെ അവാർഡ് ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ മാധ്യമരംഗത്തെ മുതിർന്ന പത്രപ്രവർത്തകനായ തോമസ് ജേക്കബ് സമ്മാനിച്ചു. മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിന്റ് എഡിറ്റർ പി ഐ നൗഷാദിനും, എൻ എൻ സത്യവ്രതൻ അവാർഡ് ജനയുഗം ഇടുക്കി ബ്യൂറോ ആർ സാംബനും, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മാതൃഭൂമി ദിനപത്രം സീനിയർ കറസ്പോണ്ടന്റ് നീനു മോഹനും ലഭിച്ചു. ദൃശ്യമാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് മാതൃഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിജു പങ്കജിനും, ഫോട്ടോഗ്രാഫി അവാർഡ് മലയാള മനോരമ കണ്ണൂർ ഫോട്ടോഗ്രാഫർ ജിതിൻ ജോയൽ ഹാരിമിനും, മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ മൂർക്കന്നൂർ നാരായണൻ അവാർഡ് മലയാള മനോരമ പൊന്നാനി ലേഖകൻ ജിബീഷ് വൈലിപ്പാട്ടിനും ലഭിച്ചു. മാതൃഭൂമി ന്യൂസിലെ സൗമ്യ കെ.ആർ. മീഡിയ അക്കാദമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹയായി.

Share

Post Image

ടി ജെ എസ് ജോർജിൻ്റെ വേർപാടിൽ കേരള മീഡിയ അക്കാദമിയുടെ അനുശോചനം

ഇന്ത്യൻ മാധ്യമ ലോകത്തിന്റെ മേൽവിലാസമാണ് ടി ജെ എസ് ജോർജിന്റെ വേർപാടിലൂടെ മാഞ്ഞു പോകുന്നത്‌.
ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ട് പത്രപ്രവർത്തനം നടത്തിയ അദ്ദേഹം മതനിരപേക്ഷ മാധ്യമപ്രവർത്തനത്തിന്റെ എക്കാലത്തെയും അടയാള മുദ്രയാണ്. ഭരണകൂട അഴിമതിക്കും അനീതിക്കുമെതിരെ ധീരമായി പോരാടിയ ചരിത്രത്തിനുടമയാണ് .
ബീഹാറിലെ അഴിമതിഭരണത്തിനെതിരെ ‘സെർച്ച് ലൈറ്റിനെ’ തീപ്പന്തമാക്കിയപ്പോൾ പത്രാധിപരായിരുന്ന ടി ജെ എസിനെ സർക്കാർ ജയിലിൽ അടച്ചു. അന്ന് അദ്ദേഹത്തിനുവേണ്ടി പോരാട്ടം നടത്തിയ മുൻ പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോനെപ്പറ്റി പിൽക്കാലത്ത് ജീവചരിത്രം രചിച്ചു. നർഗീസ്, എം എസ് സുബ്ബലക്ഷ്മി, പോത്തൻ ജോസഫ് തുടങ്ങിയവരുടെ ജീവചരിത്രത്തിനും ആ തൂലിക പിറവിയേകി. തന്റെ മാധ്യമപ്രവർത്തന അനുഭവവും പരിചയമുഖങ്ങളും ഉൾക്കൊള്ളുന്ന ‘ഘോഷയാത്ര’ എന്ന പുസ്തകം എന്നും വായിക്കപ്പെടുന്ന കൃതിയാണ്.
ഹോങ്കോങ്ങിൽ നിന്നും പ്രസിദ്ധീകരിച്ച ഏഷ്യാ വീക്കിൻ്റെ സ്ഥാപക പത്രാധിപരായിരുന്നു. അന്ന് ന്യൂസ് വീക്കിനെ കടത്തിവെട്ടുന്ന പ്രചാരത്തിലേക്ക് ആ പ്രസിദ്ധീകരണം വളർന്നു. അതിൽ തെളിഞ്ഞത് ആ പത്രാധിപരുടെ പ്രതിഭാവിലാസമാണ്.
കേരള മീഡിയ അക്കാദമിയുമായി എല്ലാകാലത്തും ആത്മബന്ധം പുലർത്തിയ മാധ്യമ സാരഥിയായിരുന്നു. അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിൽ ഒരു പങ്ക് മീഡിയ അക്കാദമിക്ക് നേരത്തെ കൈമാറി. മാധ്യമ പഠനത്തിനുള്ള ഒരു കൈപ്പുസ്തകം മലയാളത്തിലാക്കാൻ അക്കാദമിക്ക് സമ്മതവും നൽകി. രണ്ടു നൂറ്റാണ്ടുകളിലായി നിറഞ്ഞുനിന്ന ഒരു സമ്പൂർണ്ണ മാധ്യമ സാരഥിയെയാണ് നമുക്ക് നഷ്ടമായത് . നിര്യാണത്തിൽ കേരള മീഡിയ അക്കാദമി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Share

Post Image

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്നു- മുഖ്യമന്ത്രി

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ കേരള 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഭരണസംവിധാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കയ്യൂക്കിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് ഇന്ന്. വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുന്നു. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല
രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെ നിയന്ത്രണം കുത്തക മുതലാളിമാരുടെ കൈയിലാണ്. കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന നിലപാടാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ മീഡിയ ഫെസ്റ്റിവലിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീനില്‍ നടക്കുന്ന കൂട്ടക്കൊലകളെ അദ്ദേഹം അപലപിച്ചു. പലസ്തീനോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫെസ്റ്റിവലിലെ ഡെലിഗേറ്റുകള്‍ ഒപ്പിട്ട ഐക്യദാര്‍ഢ്യരേഖ മുഖ്യമന്ത്രി ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷിന് കൈമാറി.
കേരള മീഡിയ അക്കാദമിയുടെ 2024ലെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക മറിയം ഔഡ്രാഗോക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡിനര്‍ഹരായ കരണ്‍ ഥാപ്പറിനും രാജ്ദീപ് സര്‍ദേശായിക്കുമുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു. രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ അരക്ഷിതാവസ്ഥയിലാണ് തൊഴിലെടുക്കുന്നതെന്ന് രാജ്ദീപ് സര്‍ദേശായി പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെ സത്യത്തിനു വേണ്ടി പോരാടുന്ന നൂറുകണക്കിനു ജേണലിസ്റ്റുകള്‍ ഇന്ത്യയിലുണ്ടെന്നും മീഡിയ അക്കാദമിയുടെ പുരസ്‌കാരം അവര്‍ക്കു സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ അവാര്‍ഡിനു തെരഞ്ഞെടുത്തതിന് മീഡിയ അക്കാദമിയോട് നന്ദി രേഖപ്പെടുത്തുന്നതായി കരണ്‍ ഥാപ്പര്‍ പറഞ്ഞു. കേരളത്തിലേക്ക് നേരത്തെ വരാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം തിരിച്ചുവരുമെന്നും പറഞ്ഞു. ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, യുകെയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ അനസുദ്ദീന്‍ അസീസ്, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ടി.വി. സുഭാഷ് ഐഎഎസ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു. കവിയും സരസ്വതി സമ്മാന ജേതാവുമായ പ്രഭാവര്‍മ്മ, മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് ജൂറി അംഗം തോമസ് ജേക്കബ്, പത്രപ്രവര്‍ത്തകയൂണിയന്‍ ഭാരവാഹികളായ കെ.പി. റജി, സുരേഷ് എടപ്പാള്‍, ജനയുഗം ചീഫ് എഡിറ്റര്‍ രാജാജി മാത്യൂ തോമസ്, കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, കേരള മീഡിയ അക്കാദമി സെക്രട്ടറി അരുണ്‍.എസ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്റർനാഷണൽ മീഡിയ ഫെസ്‌റ്റിവലുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ https://kma.ac.in/photo-gallery/ എന്ന ലിങ്കിൽ കാണാം

Share

Post Image

രാജ്‌ദീപ് സര്‍ദേശായിക്ക് ഇന്ത്യൻ മീഡിയ പേഴ്‌സണ്‍ പുരസ്‌കാരം

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2024-25ലെ ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് രാജ്‌ദീപ് സര്‍ദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും 2025 സെപ്തംബര്‍ 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള 2025 ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.

തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഡോ.മീന.ടി.പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. എന്‍.റാം ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, രവീഷ് കുമാര്‍ എന്നിവരാണ് പോയവര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നേടിയത്.

‘2014: ദി ഇലക്ഷന്‍ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ രചയിതാവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് രാജ്‌ദീപ് സര്‍ദേശായി. നിലവില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ്. അച്ചടി, ടിവി മേഖലകളില്‍ 26 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയമുള്ള സര്‍ദേശായി, എന്‍ഡിടിവി നെറ്റ്വര്‍ക്കിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. പിന്നീട് സിഎന്‍എന്‍ ഐബിഎന്‍ പോലുള്ള ചാനലുകളുമായി ചേര്‍ന്ന് ഐബിഎന്‍ 18 നെറ്റ്വര്‍ക്ക് സ്ഥാപിച്ചു. 26 വയസ്സുള്ളപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയിലാണ് സര്‍ദേശായി തന്റെ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ പതിപ്പിന്റെ സിറ്റി എഡിറ്ററായിരുന്നു.

ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടറായി സര്‍ദേശായി ഖ്യാതി നേടി. പത്രപ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2008-ല്‍ പത്മശ്രീ പുര്സകാരം, 2002-ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അവാര്‍ഡ്, 2007-ല്‍ രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേണലിസം അവാര്‍ഡ് . 2014-ലെ പൊതുതെരഞ്ഞെടുപ്പ് മികച്ചരീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യയിലെ ഏറ്റവും മികച്ച വാര്‍ത്താ അവതാരകനുള്ള 2014-ലെ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

Share

Post Image

8 September 2025

കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവം തിരുവനന്തപുരത്ത്

കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവം തിരുവനന്തപുരത്ത് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2വരെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഇൻറർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കേസരി സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ഫെസ്റ്റിവൽ ലോഗോ സരസ്വതി സമ്മാൻ നേടിയ കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മ പ്രകാശിപ്പിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ ഏറ്റുവാങ്ങി.

സാമ്രാജ്യത്വരാജ്യങ്ങളിൽ നിന്ന് മൂന്നാംലോക രാഷ്ട്രങ്ങളിലേക്ക് വാർത്തകളുടെ കുത്തൊഴുക്കാണ്. എന്നാൽ മൂന്നാം ലോകരാഷ്ട്രങ്ങളിലെ വാർത്തകൾക്ക് വേണ്ടത്ര പ്രചാരണം ലഭിക്കുന്നില്ലെന്ന് പ്രഭാവർമ്മ പറഞ്ഞു. ലോകവാർത്ത എല്ലാ രാജ്യങ്ങളിലേക്കും തുല്യപ്രാധാന്യത്തോടെ എത്തുന്നതിനുളള ഒരു നവ അന്താരാഷ്ട്ര മാധ്യമക്രമം സൃഷ്ടിക്കുന്നതിനുളള ശ്രമങ്ങൾ ആഗോളതലത്തിൽ നടക്കുന്നുണ്ട്. കേരളത്തിൽ അതിനായി വിശ്രമരഹിതമായി പ്രവർത്തിക്കുന്ന കേരള മീഡിയ അക്കാദമി ഏറ്റവും സക്രിയമായ കാലത്തിലൂടെ കടന്നുപോകുകയാണെന്നും പ്രഭാവർമ്മ പറഞ്ഞു.

മാധ്യമോത്സവത്തിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എല്ലാ സഹകരണവും ഉണ്ടാവുമെന്ന് ഡയറക്ടർ ടി വി സുഭാഷ് ഐഎഎസ് അറിയിച്ചു.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായി 501 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി അനുപമ.ജി.നായർ യോഗത്തിൽ അധ്യക്ഷയായി. കേരള മീഡിയ അക്കാദമി സെക്രട്ടറി അരുൺ.എസ്.എസ് സ്വാഗതം ആശംസിച്ചു. അക്കാദമി ചെയർമാൻ ആർ.എസ്.ബാബു മാധ്യമോത്സവത്തെപ്പറ്റി ലഘുവിവരണം നൽകി. ഐ ആൻഡ് പിആർഡി അഡീഷണൽ ഡയറക്ടർ കെ.ജി.സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ കെ.സുരേഷ് കുമാർ, കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ സി.എൽ.തോമസ്, ദേശാഭിമാനി ന്യൂസ് എഡിറ്റർ സുരേഷ് വെളളിമംഗലം, അക്കാദമി മീഡിയ ക്ലബ്ബ് കോർഡിനേറ്റർ സ്നെമ്യ മാഹിൻ, റേഡിയോ കേരള പ്രോഗ്രാം ഹെഡ് പി എം ലാൽ, ഹേമലത, വിനീത എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മാധ്യമോത്സവത്തിൽ വിപുലമായ പരിപാടികളാണ് ഉദ്ദേശിക്കുന്നതെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. അന്തർദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമ സാരഥികളായ കരൺ ഥാപ്പർ, രവീഷ് കുമാർ എന്നിവർ അക്കാദമി നേരത്തേ പ്രഖ്യാപിച്ച മീഡിയ പേഴ്സൺ ഓഫ് ദി ഇയർ ബഹുമതി ഏറ്റുവാങ്ങുന്നതിന് എത്തും.

കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ട്രോഫിക്ക് വേണ്ടിയുളള, ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സും ഇതിനോടൊപ്പം നടക്കും. കേരള മീഡിയ അക്കാദമിയുടെ പൂർവ്വവിദ്യാർത്ഥി സംഗമം, തിരഞ്ഞെടുക്കപ്പെട്ട യുട്യൂബേഴ്‌സിന്റെയും വ്‌ളോഗർമാരുടെയും സംഗമം, ഗാസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരവേകുന്ന ഫോട്ടോഎക്സിബിഷൻ, ഡിജിറ്റൽ എക്‌സിബിഷൻ തുടങ്ങിയവ ഉണ്ടാകും. ടാഗോർ തിയേറ്റർ, മാനവീയം വീഥി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്നിവിടങ്ങളിലാണ് വേദി.

Share

Post Image

ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ വെടിയുണ്ടകളല്ല, പകരം കിട്ടുന്നത് രാജ്യദ്രോഹക്കുറ്റത്തിനുള്ള ജയിൽ: മന്ത്രി എം ബി രാജേഷ്

ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ വെടിയുണ്ടകളല്ല, പകരം കിട്ടുക രാജ്യദ്രോഹക്കുറ്റത്തിനുള്ള ജയിലാണെന്നതാണ് പുതിയ ദേശീയ ഭരണരീതിയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഫാസിസ്റ്റുകളെ എതിർക്കുന്നവരെ വരിനിർത്തി വെടിവെച്ചുകൊല്ലാൻ സാധിക്കാത്തതിനു പകരം രാജ്യദ്രോഹക്കുറ്റം ചുമത്തുക എന്നതാണ് പുതിയ തന്ത്രം. വെടി വെച്ചുകൊല്ലുന്നതിലേക്ക് എത്താൻ അധികം ദൂരമില്ല. മാധ്യമപ്രവർത്തകരായ കരൺഥാപ്പറിന്റെയും സിദ്ധാർത്ഥ് വരദരാജന്റെയും മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ വാർത്തയെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. പലസ്തീനിൽ ഇസ്രായേൽ നടത്തിയ മനുഷ്യത്വരഹിതമായ യുദ്ധത്തിൽ ധീരരക്തസാക്ഷികളായ 270 മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ച് കേരള മീഡിയ അക്കാദമി സീനിയർ ജേർണലിസ്റ്റ് ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷൻ ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയർ ജേർണലിസ്റ്റുകളുടെ ദേശീയസമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോ പ്രദർശനം.

ഗാസയിൽ മാധ്യമപ്രവർത്തകരെ ടാർഗറ്റ് ചെയ്തു കൊലപ്പെടുത്തുകയാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സമ്മതിച്ചുകഴിഞ്ഞു. പത്രപ്രവർത്തകരെ ലക്ഷ്യമിടുക എന്നാൽ വ്യക്തികളെ മാത്രമല്ല മാധ്യമസ്വാതന്ത്ര്യം ഹനിക്കുക എന്നതാണ്. ഇന്ത്യയിൽ ഒരു മാധ്യമസ്വാതന്ത്യ സൂചിക ഉണ്ടാവുകയാണെങ്കിൽ അതിൽ ഒന്നാമതെത്തുക കേരളമാണ്. ഇന്ത്യയിലും ഗാസയിലും മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടി വന്നതൊന്നും കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവരുന്നില്ല. എന്നാൽ സാർവ്വദേശീയമായും ദേശീയവുമായുള്ള സ്ഥിതി തുടർന്നാൽ അതിന്റെ ദുരന്തം എല്ലാ മാധ്യമപ്രവർത്തകരും നേരിടേണ്ടിവരും. ഇന്ത്യയിൽ കഴിഞ്ഞ കുറേ നാളുകളായി രൂപയുടെ മൂല്യവും മാധ്യമസ്വാതന്ത്യസൂചികയിലെ സ്ഥാനവുമാണ് ഏറ്റവും കൂടുതലായി താഴേക്ക് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാ മാനുഷികമൂല്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും ശവപ്പറമ്പായി ഗാസ മാറിക്കഴിഞ്ഞു. ജർമ്മനിയിലെ ജൂതരുടെ വംശഹത്യയ്ക്ക് ശേഷം മനുഷ്യരാശിക്കെതിരായുള്ള കുറ്റത്തിന് വിചാരണ ചെയ്യപ്പെടാൻ പോകുന്ന വംശഹത്യയാണ് ഗാസയിലേത്. വംശഹത്യയുടെ പ്രാകൃതരൂപമായ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുക എന്ന ഫാസിസത്തിന്റെ പുതിയ രൂപത്തിലുള്ള തന്ത്രമാണ് ഗാസയിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഈ പ്രദർശനത്തിൽ സംസാരിക്കുന്ന ചിത്രങ്ങളാണുള്ളതെന്നും അവ കേരള മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണെന്നും കേരളത്തിൽ കഴിയാവുന്നത്ര സ്ഥലങ്ങളിൽ ഈ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, സീനിയർ ജേർണലിസ്റ്റ്സ് ഫോറം രക്ഷാധികാരി എ മാധവൻ, ജില്ലാ പ്രസിഡന്റ് എം. സരിത വർമ്മ, സീനിയർ ജേർണലിസ്റ്റ് ഫോറം സമ്മേളനം സ്വാഗത സംഘം ചെയർമാൻ ജോൺ മുണ്ടക്കയം, സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ബി ജയചന്ദ്രൻ, തിരുവനന്തപുരം പ്രസ്ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ പി ആർ, മുൻ രാജ്യസഭാംഗം എം പി അച്യുതൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ സ്വാഗതവും സീനിയർ ഫോട്ടോജേർണലിസ്റ്റ് പി. മുസ്‌തഫ നന്ദിയും പറഞ്ഞു.

 

Share

Post Image

6 August 2025

മാധ്യമ സ്വാതന്ത്ര്യത്തിൽ കേരളം മുന്നിൽ : മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം മാധ്യമ സ്വാതന്ത്ര്യത്തിൽ മുന്നിലാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരള മീഡിയ അക്കാദമിയുടെ മാധ്യമ പ്രതിഭാ സംഗമവും നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിൽ വളരെ ചെറിയ കാര്യങ്ങളെപ്പോലും പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി മറിച്ചാണ്.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ ആ സംഭവം കേരളത്തിന്റെ വിശാലമായ കാഴ്ചപ്പാടിലൂടെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നത്. മാത്രമല്ല സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു. മാധ്യമപ്രവർത്തകരെ അജ്ഞാത ഫോൺ കോളുകളുടെ പേരിൽ മാസങ്ങളോളം ജയിലിൽ അടയ്ക്കുന്ന സംഭവവും ഇന്ത്യയിലുണ്ടായി. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അക്കാദമിക് വിദഗ്ദ്ധർ ജയിലിലടയ്ക്കപ്പെട്ടു.

ജനാധിപത്യത്തിൽ മാധ്യമങ്ങൾ ശക്തമായി നിൽക്കണമെന്ന അഭിപ്രായമാണ് കേരള സർക്കാരിനുള്ളത്.
ഏറ്റവും കൂടുതൽ കാർട്ടൂണിസ്റ്റുകളുളള സംസ്ഥാനമാണ് കേരളം. എന്നാൽ ഇന്ന് പല പത്രങ്ങളിലും പ്രത്യേക കാർട്ടൂൺ പംക്തിയും തസ്തികയും ഇല്ല. കാർട്ടൂൺ കൂട്ടത്തോടെ ചർച്ചചെയ്ത് വരയ്ക്കുന്ന സ്ഥിതിയുമുണ്ട്. അങ്ങനെ കൂട്ടുചേർന്ന് വരയ്‌ക്കേണ്ട ഒന്നാണ് കാർട്ടൂൺ എന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മെട്രോ റെയിൽ നിർമ്മാണം കാരണം കേരള മീഡിയ അക്കാദമിയുടെ നിലവിലുളള കെട്ടിടം നഷ്ടപ്പെടുന്നതിനാൽ പുതിയ കെട്ടിട നിർമ്മാണത്തിന് അടിയന്തര സഹായവും പിന്തുണയുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2024-25 വർഷത്തെ ഫെലോഷിപ്പിന് അർഹരായവർക്കും കൊവിഡ് കാലത്ത് ചടങ്ങുകൾ നടക്കാതിരുന്നതിനാൽ മാറ്റിവെച്ച 2019-20 വർഷത്തെ ഫെലോഷിപ്പ് ജേതാക്കൾക്കുളള മെമന്റോയും അക്കാദമി നടത്തിയ വാർത്താ അവതരണ മത്സര വിജയികൾക്കുളള സമ്മാനവും ചടങ്ങിൽ മന്ത്രി സമ്മാനിച്ചു.

ഇതിനോടനുബന്ധിച്ച് ഒരു ദിവസശില്പശാലയും സംഘടിപ്പിച്ചു. ഡോ.പി.കെ.രാജശേഖരനായിരുന്നു ശില്പശാല ഡയറക്ടർ. ജേക്കബ് പുന്നൂസ് ഐപിഎസ്, എഐ സ്പെഷ്യലിസ്റ്റ് ഷിജു സദൻ എന്നിവർ ക്ലാസുകൾ നയിച്ചു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനായി. അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ, കാർട്ടൂണിസ്റ്റ് സുധീർനാഥ് എൻ ബി, ഫെല്ലോഷിപ്പ് ജേതാക്കളായ ജിഷ ജയൻ, സൂരജ് ടി എന്നിവർ സംസാരിച്ചു.

Share

Post Image

സ്ത്രീകളുടെ രാഷ്ട്രീയ സ്വരത്തെ പൊതു സമൂഹം ഭയപ്പെടുന്നു: ബാനു മുഷ്താഖ്

കാക്കനാട്; രാഷ്ട്രീയ സ്വരമുയര്‍ത്തുന്ന സ്ത്രീകളെയും അവരുടെ വ്യത്യസ്തങ്ങളായ ശബ്ദങ്ങളേയും പൊതു സമൂഹം ഭയപ്പെടുന്നു എന്ന് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും പ്രമുഖ കന്നട എഴുത്തുകാരിയുമായ ബാനു മുഷ്താഖ്. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
യുവ മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിനായി അവരുടെ ജീവന്‍ അപകടത്തിലാക്കുന്നുണ്ട്. സത്യം പറയാന്‍ ഭയപ്പെടരുതെന്നും പക്ഷേ സത്യം പറയുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും ബാനു മുഷ്താഖ് കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സമൂഹത്തില്‍ മാധ്യമ പ്രവര്‍ത്തനം കുറ്റമല്ല. എന്നാല്‍ ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങളെ മറയ്ക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിദ്ദിഖ് കാപ്പനെപ്പോലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെടുന്നതും നാം കാണുന്നു. ഇത് നിലവിലുള്ള ദുര്‍ബലമായ മാധ്യമ സ്വാതന്ത്ര്യത്തയും അനീതിക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തത്തെയും ചൂണ്ടിക്കാട്ടുന്നു എന്ന് അവര്‍ പറഞ്ഞു. നിലവിലുള്ള തടസ്സങ്ങള്‍ മറികടന്ന് അസത്യത്തിനും അനീതിക്കുമെതിരെ  നിലകൊള്ളുന്ന വനിതാ – ദളിത് മാധ്യമ പ്രവര്‍ത്തകരില്‍ താന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു. തന്റെ കാഴ്ചപ്പാടില്‍ സാഹിത്യപ്രവര്‍ത്തനം എന്നത് വെറും കഥ പറച്ചിലല്ലെന്നും സമൂഹത്തെ യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണതെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷനായ ചടങ്ങില്‍ ദ ഹിന്ദു മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍  ബാനു മുഷ്താഖുമായി അഭിമുഖ സംഭാഷണം നടത്തി.
തന്റെ പത്രപ്രവര്‍ത്തന കാലഘട്ടത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച ബാനു മുഷ്താഖ് കൊല ചെയ്യപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് തന്റെ മാധ്യമ ജീവിതത്തിന് ഉള്‍ക്കാഴ്ച നല്‍കിയ വ്യക്തികളില്‍ ഒരാളായിരുന്നുവെന്ന് സൂചിപ്പിച്ചു. ദീര്‍ഘകാലത്തെ കന്നഡ പത്രപ്രവര്‍ത്തന പശ്ചാത്തലം തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കിയെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ബാനു മുഷ്താഖിന്റെ കഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ പ്രശസ്ത വിവര്‍ത്തകന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍,          കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Share

Post Image

കേരളം മാധ്യമ സ്വാതന്ത്ര്യത്തില്‍ മുന്നില്‍ : ജോണ്‍ ബ്രിട്ടാസ് എം.പി

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും അധികമുള്ളത് കേരളത്തിലാണെന്നും ഇത് ദു:സ്വാതന്ത്ര്യമാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടെങ്കിലും ഈ സ്വാതന്ത്ര്യം  അനിവാര്യതയാണെന്ന് രാജ്യസഭാംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു. കൊച്ചിയില്‍ കേരള മീഡിയ അക്കാദമിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ പി.ജി.ഡിപ്ലോമ 2025-26 ബാച്ചിന്റെ പ്രവേശനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാര്‍ത്തയും പുറത്ത് കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് അവസരമുണ്ടായിട്ടില്ല. പല മേഖലകളില്‍ നിന്നുമുള്ള ഗുരുതരമായ വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ തിരസ്‌കരിക്കുകയാണ്. അപ്രിയ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ നിരന്തരം വേട്ടയാടപ്പെടുന്നൊരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട്്  പുതിയ തലമുറയിലെ മാധ്യമ വിദ്യാര്‍ത്ഥികള്‍ ഈ  രംഗത്തേക്ക് കൂടുതല്‍ ശക്തിയോടെ കടന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു
കഴിഞ്ഞ 40 വര്‍ഷമായി മാധ്യമ പ്രവര്‍ത്തനത്തെ ഒരു ലഹരിയായി കൊണ്ടു നടക്കുന്നതുകൊണ്ടാണ് ഇപ്പോഴും ഈ രംഗത്ത് സജീവമായിരിക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അര്‍പ്പണബോധവും കഠിനാധ്വാനവും കൈമുതലായി ഉള്ളവര്‍ക്കു മാത്രമേ ഈ മേഖലയില്‍ വിജയം കൈവരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിച്ചു. അക്കാദമി മുന്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ തോമസ് ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ്, അധ്യാപകരായ വിനീത വി.ജെ, വിഷ്ണുദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share