Post Image

ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന യുദ്ധഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന അമ്മയെ അധിക്ഷേപിക്കുന്ന മനോനിലയിലേക്ക് മലയാളി മാറരുതെന്ന് മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന യുദ്ധഭീകരതയ്‌ക്കെതിരെ
പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്ന മനോനിലയിലേക്ക് മലയാളി മാറരുതെന്ന് കൃഷി മന്ത്രി പി.പ്രസാദ്. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള(ഐഎംഎഫ്‌കെ)യുടെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സ്‌പൈസസ് ബോർഡ് അസി.ഡയറക്ടർ ഡോ.വി.ശ്രീകുമാർ രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘ഫാം ജേണലിസം ഇന്നലെ ഇന്ന് നാളെ’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ഗാസയിൽ കുഞ്ഞുങ്ങൾ ഭക്ഷണം കിട്ടാതെ വലയുകയും കരയുകയും ചെയ്യുമ്പോൾ അവർക്കായി കണ്ണീരൊഴുക്കുന്ന, രാജ്യം ആദരിക്കുന്ന ഒരു അധ്യാപികയെ, അമ്മയെ ആക്ഷേപിക്കാനും അസഭ്യവാക്കുകൾ ചൊരിയാനും കേരളത്തിൽ ആളുണ്ട് എന്ന് പറയുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ യുദ്ധത്തെ മഹത്തരമാക്കരുത്. മഹായുദ്ധം എന്ന് പറയരുത്. യുദ്ധം മഹത്തരമല്ല.മണ്ണിലേക്കും അടുക്കളയിലേക്കും വഴിവെട്ടുന്നതായിരിക്കണം ആധുനിക കാല മാധ്യമ പ്രവർത്തനം.ബോംബല്ല ഭക്ഷണമാണ് നമ്മൾ ഉണ്ടാക്കേണ്ടത്. യുദ്ധത്തിനെതിരായ മുദ്രാവാക്യവും കൃഷിയും കൂട്ടിയിണക്കിയ ഈ പരിപാടി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘മീഡിയ ഫോർ ട്രൂത്ത്, മീഡിയ ഫോർ പീസ്’ എന്ന മുദ്രാവാക്യമാണ് ഐഎംഎഫ്‌കെ
ഉയർത്തുന്നത്. ഒപ്പം കേരള റിയൽ സ്റ്റോറി എന്ന എക്‌സിബിഷനും അനുബന്ധപരിപാടികളും നടത്തുന്നുണ്ട്. ഈ മുദ്രാവാക്യങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും താദാത്മ്യം പ്രാപിക്കുന്ന രചനയാണ് ഡോ.വി.ശ്രീകുമാറിന്റെ പുസ്തകമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. അക്കാദമി സെക്രട്ടറി അരുൺ എസ് എസ് സ്വാഗതം പറഞ്ഞു.പ്രമുഖ ഫാം ജേണലിസ്റ്റ് മുരളീധരൻ തഴക്കര പുസ്തകപരിചയം നിർവ്വഹിച്ചു. കാർഷികവിജ്ഞാനവ്യാപനരംഗത്തെ അതികായനും കൃഷി വകുപ്പ് ഡയറക്ടറുമായിരുന്ന ആർ.ഹേലിയുടെ പുത്രനും സംസ്ഥാന ചീഫ് ഠൗൺപ്‌ളാനറുമായിരുന്ന പ്രശാന്ത് ഹേലി പുസ്തകത്തിന്റ ആദ്യപ്രതി ഏറ്റുവാങ്ങി. പുസ്തകരചയിതാവ് ഡോ.വി.ശ്രീകുമാർ, ദേശാഭിമാനി ന്യൂസ് എഡിറ്റർ സുരേഷ് വെളളിമംഗലം,കെ.യു.ഡബ്ലിയു ജെ സെക്രട്ടറി അഭിജിത്ത്, അക്കാദമിയുടെ ഫോട്ടോജേണലിസം കോഴ്‌സ് കോർഡിനേറ്റർ ബി.ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.

Share

Post Image

8 September 2025

കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവം തിരുവനന്തപുരത്ത്

കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവം തിരുവനന്തപുരത്ത് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2വരെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഇൻറർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കേസരി സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ഫെസ്റ്റിവൽ ലോഗോ സരസ്വതി സമ്മാൻ നേടിയ കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മ പ്രകാശിപ്പിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ ഏറ്റുവാങ്ങി.

സാമ്രാജ്യത്വരാജ്യങ്ങളിൽ നിന്ന് മൂന്നാംലോക രാഷ്ട്രങ്ങളിലേക്ക് വാർത്തകളുടെ കുത്തൊഴുക്കാണ്. എന്നാൽ മൂന്നാം ലോകരാഷ്ട്രങ്ങളിലെ വാർത്തകൾക്ക് വേണ്ടത്ര പ്രചാരണം ലഭിക്കുന്നില്ലെന്ന് പ്രഭാവർമ്മ പറഞ്ഞു. ലോകവാർത്ത എല്ലാ രാജ്യങ്ങളിലേക്കും തുല്യപ്രാധാന്യത്തോടെ എത്തുന്നതിനുളള ഒരു നവ അന്താരാഷ്ട്ര മാധ്യമക്രമം സൃഷ്ടിക്കുന്നതിനുളള ശ്രമങ്ങൾ ആഗോളതലത്തിൽ നടക്കുന്നുണ്ട്. കേരളത്തിൽ അതിനായി വിശ്രമരഹിതമായി പ്രവർത്തിക്കുന്ന കേരള മീഡിയ അക്കാദമി ഏറ്റവും സക്രിയമായ കാലത്തിലൂടെ കടന്നുപോകുകയാണെന്നും പ്രഭാവർമ്മ പറഞ്ഞു.

മാധ്യമോത്സവത്തിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എല്ലാ സഹകരണവും ഉണ്ടാവുമെന്ന് ഡയറക്ടർ ടി വി സുഭാഷ് ഐഎഎസ് അറിയിച്ചു.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായി 501 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി അനുപമ.ജി.നായർ യോഗത്തിൽ അധ്യക്ഷയായി. കേരള മീഡിയ അക്കാദമി സെക്രട്ടറി അരുൺ.എസ്.എസ് സ്വാഗതം ആശംസിച്ചു. അക്കാദമി ചെയർമാൻ ആർ.എസ്.ബാബു മാധ്യമോത്സവത്തെപ്പറ്റി ലഘുവിവരണം നൽകി. ഐ ആൻഡ് പിആർഡി അഡീഷണൽ ഡയറക്ടർ കെ.ജി.സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ കെ.സുരേഷ് കുമാർ, കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ സി.എൽ.തോമസ്, ദേശാഭിമാനി ന്യൂസ് എഡിറ്റർ സുരേഷ് വെളളിമംഗലം, അക്കാദമി മീഡിയ ക്ലബ്ബ് കോർഡിനേറ്റർ സ്നെമ്യ മാഹിൻ, റേഡിയോ കേരള പ്രോഗ്രാം ഹെഡ് പി എം ലാൽ, ഹേമലത, വിനീത എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മാധ്യമോത്സവത്തിൽ വിപുലമായ പരിപാടികളാണ് ഉദ്ദേശിക്കുന്നതെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. അന്തർദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമ സാരഥികളായ കരൺ ഥാപ്പർ, രവീഷ് കുമാർ എന്നിവർ അക്കാദമി നേരത്തേ പ്രഖ്യാപിച്ച മീഡിയ പേഴ്സൺ ഓഫ് ദി ഇയർ ബഹുമതി ഏറ്റുവാങ്ങുന്നതിന് എത്തും.

കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ട്രോഫിക്ക് വേണ്ടിയുളള, ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സും ഇതിനോടൊപ്പം നടക്കും. കേരള മീഡിയ അക്കാദമിയുടെ പൂർവ്വവിദ്യാർത്ഥി സംഗമം, തിരഞ്ഞെടുക്കപ്പെട്ട യുട്യൂബേഴ്‌സിന്റെയും വ്‌ളോഗർമാരുടെയും സംഗമം, ഗാസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരവേകുന്ന ഫോട്ടോഎക്സിബിഷൻ, ഡിജിറ്റൽ എക്‌സിബിഷൻ തുടങ്ങിയവ ഉണ്ടാകും. ടാഗോർ തിയേറ്റർ, മാനവീയം വീഥി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്നിവിടങ്ങളിലാണ് വേദി.

Share

Post Image

6 August 2025

മാധ്യമ സ്വാതന്ത്ര്യത്തിൽ കേരളം മുന്നിൽ : മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം മാധ്യമ സ്വാതന്ത്ര്യത്തിൽ മുന്നിലാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരള മീഡിയ അക്കാദമിയുടെ മാധ്യമ പ്രതിഭാ സംഗമവും നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിൽ വളരെ ചെറിയ കാര്യങ്ങളെപ്പോലും പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി മറിച്ചാണ്.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ ആ സംഭവം കേരളത്തിന്റെ വിശാലമായ കാഴ്ചപ്പാടിലൂടെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നത്. മാത്രമല്ല സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു. മാധ്യമപ്രവർത്തകരെ അജ്ഞാത ഫോൺ കോളുകളുടെ പേരിൽ മാസങ്ങളോളം ജയിലിൽ അടയ്ക്കുന്ന സംഭവവും ഇന്ത്യയിലുണ്ടായി. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അക്കാദമിക് വിദഗ്ദ്ധർ ജയിലിലടയ്ക്കപ്പെട്ടു.

ജനാധിപത്യത്തിൽ മാധ്യമങ്ങൾ ശക്തമായി നിൽക്കണമെന്ന അഭിപ്രായമാണ് കേരള സർക്കാരിനുള്ളത്.
ഏറ്റവും കൂടുതൽ കാർട്ടൂണിസ്റ്റുകളുളള സംസ്ഥാനമാണ് കേരളം. എന്നാൽ ഇന്ന് പല പത്രങ്ങളിലും പ്രത്യേക കാർട്ടൂൺ പംക്തിയും തസ്തികയും ഇല്ല. കാർട്ടൂൺ കൂട്ടത്തോടെ ചർച്ചചെയ്ത് വരയ്ക്കുന്ന സ്ഥിതിയുമുണ്ട്. അങ്ങനെ കൂട്ടുചേർന്ന് വരയ്‌ക്കേണ്ട ഒന്നാണ് കാർട്ടൂൺ എന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മെട്രോ റെയിൽ നിർമ്മാണം കാരണം കേരള മീഡിയ അക്കാദമിയുടെ നിലവിലുളള കെട്ടിടം നഷ്ടപ്പെടുന്നതിനാൽ പുതിയ കെട്ടിട നിർമ്മാണത്തിന് അടിയന്തര സഹായവും പിന്തുണയുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2024-25 വർഷത്തെ ഫെലോഷിപ്പിന് അർഹരായവർക്കും കൊവിഡ് കാലത്ത് ചടങ്ങുകൾ നടക്കാതിരുന്നതിനാൽ മാറ്റിവെച്ച 2019-20 വർഷത്തെ ഫെലോഷിപ്പ് ജേതാക്കൾക്കുളള മെമന്റോയും അക്കാദമി നടത്തിയ വാർത്താ അവതരണ മത്സര വിജയികൾക്കുളള സമ്മാനവും ചടങ്ങിൽ മന്ത്രി സമ്മാനിച്ചു.

ഇതിനോടനുബന്ധിച്ച് ഒരു ദിവസശില്പശാലയും സംഘടിപ്പിച്ചു. ഡോ.പി.കെ.രാജശേഖരനായിരുന്നു ശില്പശാല ഡയറക്ടർ. ജേക്കബ് പുന്നൂസ് ഐപിഎസ്, എഐ സ്പെഷ്യലിസ്റ്റ് ഷിജു സദൻ എന്നിവർ ക്ലാസുകൾ നയിച്ചു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനായി. അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ, കാർട്ടൂണിസ്റ്റ് സുധീർനാഥ് എൻ ബി, ഫെല്ലോഷിപ്പ് ജേതാക്കളായ ജിഷ ജയൻ, സൂരജ് ടി എന്നിവർ സംസാരിച്ചു.

Share